വിശുദ്ധ ഖുർആൻ പരിഭാഷ

Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad

Scan the qr code to link to this page

سورة ص

പേജ് നമ്പർ

ആയത്ത്

ആയത്തിൻറെ ടെക്സ്റ്റ് പ്രദർശിപ്പിക്കുക
സൈഡ് നോട്ട് പ്രദർശിപ്പിക്കുക

ആയത്ത് : 1
صٓۚ وَٱلۡقُرۡءَانِ ذِي ٱلذِّكۡرِ
സ്വാദ്‌ - ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.
ആയത്ത് : 2
بَلِ ٱلَّذِينَ كَفَرُواْ فِي عِزَّةٖ وَشِقَاقٖ
എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു.
ആയത്ത് : 3
كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ فَنَادَواْ وَّلَاتَ حِينَ مَنَاصٖ
അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല.
ആയത്ത് : 4
وَعَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡۖ وَقَالَ ٱلۡكَٰفِرُونَ هَٰذَا سَٰحِرٞ كَذَّابٌ
അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു.(1)
1) മുഹമ്മദ് നബി(ﷺ) മക്കാ നിവാസികള്‍ക്കിടയില്‍ തന്നെയാണ് ജനിച്ചുവളര്‍ന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയും സ്വഭാവവൈശിഷ്ട്യവും അവര്‍ക്ക് ചിരപരിചിതമായിരുന്നു. എന്നിട്ടും അവിടുന്ന് അല്ലാഹുവിന്റെ റസൂലെന്ന നിലയില്‍ അവരെ അഭിമുഖീകരിച്ചപ്പോള്‍ അവര്‍ നബി(ﷺ)യെ വ്യാജവാദിയായി ചിത്രീകരിക്കുകയാണുണ്ടായത്.
ആയത്ത് : 5
أَجَعَلَ ٱلۡأٓلِهَةَ إِلَٰهٗا وَٰحِدًاۖ إِنَّ هَٰذَا لَشَيۡءٌ عُجَابٞ
ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ആരാധ്യനാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ.
ആയത്ത് : 6
وَٱنطَلَقَ ٱلۡمَلَأُ مِنۡهُمۡ أَنِ ٱمۡشُواْ وَٱصۡبِرُواْ عَلَىٰٓ ءَالِهَتِكُمۡۖ إِنَّ هَٰذَا لَشَيۡءٞ يُرَادُ
അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്‌) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു.
2) തങ്ങളുടെ ദൈവങ്ങളെ നബി(ﷺ) വിമര്‍ശിക്കുന്നത് തങ്ങളില്‍ നിന്ന് അധികാരം അപഹരിച്ചെടുക്കാന്‍ വേണ്ടിയുള്ള ഒരു ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു മക്കയിലെ ബഹുദൈവാരാധകരായ പ്രമാണിമാരുടെ പ്രചാരണം.
ആയത്ത് : 7
مَا سَمِعۡنَا بِهَٰذَا فِي ٱلۡمِلَّةِ ٱلۡأٓخِرَةِ إِنۡ هَٰذَآ إِلَّا ٱخۡتِلَٰقٌ
അവസാനത്തെ മതത്തില്‍(3) ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു.
3) അവസാനത്തെ മതം കൊണ്ടുള്ള വിവക്ഷ അന്ന് നിലവിലുണ്ടായിരുന്നതില്‍ ഏറ്റവും പുതിയ മതമായ ക്രിസ്തുമതമായിരിക്കാം. ത്രിയേകത്വത്തില്‍ അധിഷ്ഠിതമായിരുന്ന അന്നത്തെ ക്രിസ്തുമതത്തിന് തീര്‍ത്തും അപരിചിതമായിരുന്നല്ലോ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന കണിശമായ തൗഹീദ്. 'അവസാനത്തെ മതം' കൊണ്ടുള്ള വിവക്ഷ ആ സത്യനിഷേധികളുടെ തൊട്ടടുത്തുള്ള തലമുറകള്‍ അംഗീകരിച്ചുപോന്നിരുന്ന ബഹുദൈവമതമാണെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആയത്ത് : 8
أَءُنزِلَ عَلَيۡهِ ٱلذِّكۡرُ مِنۢ بَيۡنِنَاۚ بَلۡ هُمۡ فِي شَكّٖ مِّن ذِكۡرِيۚ بَل لَّمَّا يَذُوقُواْ عَذَابِ
ഞങ്ങളുടെ ഇടയില്‍ നിന്ന് ഉല്‍ബോധനം ഇറക്കപ്പെട്ടത് ഇവന്‍റെ മേലാണോ?(4) അങ്ങനെയൊന്നുമല്ല. അവര്‍ എന്‍റെ ഉല്‍ബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു. അല്ല, അവര്‍ എന്‍റെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.
4) അല്ലാഹു മുഹമ്മദ് നബി(ﷺ)യെ പ്രവാചകനായി നിയോഗിക്കുകയും അവിടുത്തേക്ക് ദിവ്യസന്ദേശം നല്കുകയും ചെയ്തത് സ്ഥാനമാനങ്ങളെപ്പറ്റിയുള്ള അവരുടെ കാഴ്ച്ചപ്പാടിന് വിപരീതമായിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഉന്നതസ്ഥാനീയനായ ഏതെങ്കിലുമൊരു പ്രമാണിയാണ് ആ സ്ഥാനത്തിന് അര്‍ഹനെന്നായിരുന്നു അവരുടെ അഭിപ്രായം.
ആയത്ത് : 9
أَمۡ عِندَهُمۡ خَزَآئِنُ رَحۡمَةِ رَبِّكَ ٱلۡعَزِيزِ ٱلۡوَهَّابِ
അതല്ല, പ്രതാപിയും അത്യുദാരനുമായ നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ അവരുടെ പക്കലാണോ?
ആയത്ത് : 10
أَمۡ لَهُم مُّلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۖ فَلۡيَرۡتَقُواْ فِي ٱلۡأَسۡبَٰبِ
അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം അവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ അവര്‍ കയറിനോക്കട്ടെ.
ആയത്ത് : 11
جُندٞ مَّا هُنَالِكَ مَهۡزُومٞ مِّنَ ٱلۡأَحۡزَابِ
പല കക്ഷികളില്‍ പെട്ട പരാജയപ്പെടാന്‍ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌.(5)
5) ആശയപ്പൊരുത്തമില്ലാത്ത, ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഉറച്ച് നിന്ന് പോരാടാന്‍ സന്നദ്ധതയില്ലാത്ത തല്പരകക്ഷികള്‍ ചേര്‍ന്നു രൂപം നല്കിയ, പരാജയപ്പെടാനിരിക്കുന്ന ഒരു പടയണിയാണ് പ്രവാചകന്നെതിരില്‍ രംഗത്തുള്ളതെന്ന് വിവക്ഷ.
ആയത്ത് : 12
كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَفِرۡعَوۡنُ ذُو ٱلۡأَوۡتَادِ
അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും, ആദ് സമുദായവും, ആണികളുറപ്പിച്ചിരുന്ന ഫിര്‍ഔനും(6) നിഷേധിച്ചു തള്ളിയിട്ടുണ്ട്‌,
6) 'ദുല്‍ഔതാദ്'എന്ന വാക്കിന് ആണികളുള്ളവന്‍ അല്ലെങ്കില്‍ ആണിയടിച്ചവന്‍ എന്നാണ് അര്‍ഥം. ആണികള്‍ക്ക് മാത്രമല്ല അടിച്ചു താഴ്ത്തുന്ന കുറ്റികള്‍ക്കും 'ഔതാദ്' എന്നു പറയാറുണ്ട്. ആര്‍ക്കും ഇളക്കാനാകാത്തവിധം അധികാരത്തിന്റെ കാലുകള്‍ ഉറപ്പിച്ചവന്‍ എന്നാണ് ചില വ്യാഖ്യാതാക്കള്‍ 'ദുല്‍ഔതാദി'ന് വിശദീകരണം നല്‍കിയിട്ടുള്ളത്. പാവങ്ങളുടെ ശരീരത്തില്‍ ആണി തറച്ച് പീഡിപ്പിച്ചിരുന്നവന്‍ എന്നാണ് മറ്റു ചിലര്‍ വിശദീകരണം നല്കിയത്.
ആയത്ത് : 13
وَثَمُودُ وَقَوۡمُ لُوطٖ وَأَصۡحَٰبُ لۡـَٔيۡكَةِۚ أُوْلَٰٓئِكَ ٱلۡأَحۡزَابُ
ഥമൂദ് സമുദായവും, ലൂത്വിന്‍റെ ജനതയും, മരക്കൂട്ടങ്ങളില്‍ വസിച്ചിരുന്നവരും (സത്യത്തെ നിഷേധിച്ചു തള്ളിയിട്ടുണ്ട്‌.) അക്കൂട്ടരത്രെ (സത്യത്തിനെതിരില്‍ അണിനിരന്ന) കക്ഷികള്‍.
ആയത്ത് : 14
إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ
ഇവരാരും തന്നെ ദൂതന്‍മാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല. അങ്ങനെ എന്‍റെ ശിക്ഷ (അവരില്‍) അനിവാര്യമായിത്തീര്‍ന്നു.
ആയത്ത് : 15
وَمَا يَنظُرُ هَٰٓؤُلَآءِ إِلَّا صَيۡحَةٗ وَٰحِدَةٗ مَّا لَهَا مِن فَوَاقٖ
ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടര്‍ നോക്കിയിരിക്കുന്നില്ല. (അതു സംഭവിച്ചു കഴിഞ്ഞാല്‍) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.(7)
7) 'ഫവാഖ്' എന്ന പദത്തിന്റെ അര്‍ത്ഥം രണ്ട് കറവകള്‍ക്കിടയിലെ ഇടവേള എന്നത്രെ. അന്ത്യനാൾ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ഒരു തിരിച്ചുപോക്കിന് അവസരമില്ലെന്ന് സാരം.
ആയത്ത് : 16
وَقَالُواْ رَبَّنَا عَجِّل لَّنَا قِطَّنَا قَبۡلَ يَوۡمِ ٱلۡحِسَابِ
അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിത്തന്നേക്കണേ എന്ന്‌.

ആയത്ത് : 17
ٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱذۡكُرۡ عَبۡدَنَا دَاوُۥدَ ذَا ٱلۡأَيۡدِۖ إِنَّهُۥٓ أَوَّابٌ
(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്‌) ധാരാളമായി ഖേദിച്ചുമടങ്ങിയവനാകുന്നു.
ആയത്ത് : 18
إِنَّا سَخَّرۡنَا ٱلۡجِبَالَ مَعَهُۥ يُسَبِّحۡنَ بِٱلۡعَشِيِّ وَٱلۡإِشۡرَاقِ
സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും (അല്ലാഹുവിന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കുന്ന നിലയില്‍ നാം പര്‍വ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു.(8)
8) ദാവൂദ് നബി(عليه السلام)യുടെ ശ്രുതിമധുരമായ കീര്‍ത്തനങ്ങളില്‍ പര്‍വതങ്ങള്‍പോലും പങ്കുചേര്‍ന്നുവെന്നര്‍ത്ഥം. പ്രകൃതിശക്തികളാകെ അല്ലാഹുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതായി വിശുദ്ധഖുര്‍ആനിലെ അനേകം വാക്യങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ആയത്ത് : 19
وَٱلطَّيۡرَ مَحۡشُورَةٗۖ كُلّٞ لَّهُۥٓ أَوَّابٞ
ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്പെടുത്തി.) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു.
ആയത്ത് : 20
وَشَدَدۡنَا مُلۡكَهُۥ وَءَاتَيۡنَٰهُ ٱلۡحِكۡمَةَ وَفَصۡلَ ٱلۡخِطَابِ
അദ്ദേഹത്തിന്‍റെ ആധിപത്യം നാം സുശക്തമാക്കുകയും, അദ്ദേഹത്തിന് നാം തത്വജ്ഞാനവും തീര്‍പ്പുകല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു.
ആയത്ത് : 21
۞ وَهَلۡ أَتَىٰكَ نَبَؤُاْ ٱلۡخَصۡمِ إِذۡ تَسَوَّرُواْ ٱلۡمِحۡرَابَ
വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ?
ആയത്ത് : 22
إِذۡ دَخَلُواْ عَلَىٰ دَاوُۥدَ فَفَزِعَ مِنۡهُمۡۖ قَالُواْ لَا تَخَفۡۖ خَصۡمَانِ بَغَىٰ بَعۡضُنَا عَلَىٰ بَعۡضٖ فَٱحۡكُم بَيۡنَنَا بِٱلۡحَقِّ وَلَا تُشۡطِطۡ وَٱهۡدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ
അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി (അവരുടെ വരവിൽ) ഞെട്ടിപ്പോവുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്‌. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് താങ്കൾ വഴി കാണിക്കണം.
ആയത്ത് : 23
إِنَّ هَٰذَآ أَخِي لَهُۥ تِسۡعٞ وَتِسۡعُونَ نَعۡجَةٗ وَلِيَ نَعۡجَةٞ وَٰحِدَةٞ فَقَالَ أَكۡفِلۡنِيهَا وَعَزَّنِي فِي ٱلۡخِطَابِ
ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു: അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു.
ആയത്ത് : 24
قَالَ لَقَدۡ ظَلَمَكَ بِسُؤَالِ نَعۡجَتِكَ إِلَىٰ نِعَاجِهِۦۖ وَإِنَّ كَثِيرٗا مِّنَ ٱلۡخُلَطَآءِ لَيَبۡغِي بَعۡضُهُمۡ عَلَىٰ بَعۡضٍ إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَقَلِيلٞ مَّا هُمۡۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسۡتَغۡفَرَ رَبَّهُۥ وَخَرَّۤ رَاكِعٗاۤ وَأَنَابَ۩
അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളൂ അത്തരക്കാര്‍. ദാവൂദ് മനസിലാക്കി; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്‌. തുടര്‍ന്ന് അദ്ദേഹം തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.
ആയത്ത് : 25
فَغَفَرۡنَا لَهُۥ ذَٰلِكَۖ وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ
അപ്പോള്‍ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്‌(9)
9) ദാവൂദ് നബി(عليه السلام)യുടെ പ്രാര്‍ത്ഥനാമണ്ഡപത്തില്‍ മതില്‍ കയറി കടന്നുചെന്ന രണ്ട് കക്ഷികള്‍ മനുഷ്യവേഷത്തില്‍ വന്ന രണ്ട് മലക്കുകളായിരുന്നുവെന്നാണ് മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്തിനാണവര്‍ ഇങ്ങനെ ഒരു പ്രശ്‌നവുമായി ദാവൂദ് നബി(عليه السلام)യെ സമീപിച്ചത്? അദ്ദേഹം എടുത്ത ഏതോ ഒരു തീരുമാനത്തിലെ അപാകതയെ പറ്റി അദ്ദേഹത്തെ ഉണര്‍ത്താന്‍വേണ്ടി അല്ലാഹു ഏര്‍പ്പെടുത്തിയ ഒരു പരീക്ഷണത്തിന്റെ ഭാഗമാണ് മലക്കുകളുടെ ആഗമനമെന്നാണ് 24ാം വചനത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഈ സംഭവവുമായി ബന്ധപ്പെടുത്തിക്കൊണ്ട് പലരും പല കഥകളും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അവയ്‌ക്കൊന്നും പ്രബലമായ ഒരു പ്രമാണത്തിന്റെയും പിന്‍ബലമില്ല. വിപുലമായ അധികാരവും, അല്ലാഹുവിന്റെ അനുഗ്രഹവും ലഭിച്ച പ്രവാചകന്‍മാര്‍ പോലും പലതരം പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് മുഹമ്മദ് നബി(ﷺ)യെ തെര്യപ്പെടുത്താന്‍ വേണ്ടിയാണ് ദാവൂദ് നബി(عليه السلام)യുടെ ചരിത്രം അല്ലാഹു ഇവിടെ അനുസ്മരിപ്പിക്കുന്നത്.
ആയത്ത് : 26
يَٰدَاوُۥدُ إِنَّا جَعَلۡنَٰكَ خَلِيفَةٗ فِي ٱلۡأَرۡضِ فَٱحۡكُم بَيۡنَ ٱلنَّاسِ بِٱلۡحَقِّ وَلَا تَتَّبِعِ ٱلۡهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمۡ عَذَابٞ شَدِيدُۢ بِمَا نَسُواْ يَوۡمَ ٱلۡحِسَابِ
(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്‌, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു ഭരണാധികാരിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്‌. കാരണം അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്‌.

ആയത്ത് : 27
وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا بَٰطِلٗاۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُواْۚ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِنَ ٱلنَّارِ
ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്‌. ആകയാല്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷയാല്‍ മഹാനാശം!
ആയത്ത് : 28
أَمۡ نَجۡعَلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَٱلۡمُفۡسِدِينَ فِي ٱلۡأَرۡضِ أَمۡ نَجۡعَلُ ٱلۡمُتَّقِينَ كَٱلۡفُجَّارِ
അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ മ്ലേച്ഛന്മാരെപ്പോലെ നാം ആക്കുമോ?
ആയത്ത് : 29
كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ مُبَٰرَكٞ لِّيَدَّبَّرُوٓاْ ءَايَٰتِهِۦ وَلِيَتَذَكَّرَ أُوْلُواْ ٱلۡأَلۡبَٰبِ
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ആയത്തുകളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.
ആയത്ത് : 30
وَوَهَبۡنَا لِدَاوُۥدَ سُلَيۡمَٰنَۚ نِعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٌ
ദാവൂദിന് നാം സുലൈമാനെ (പുത്രനായി) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്‌) ധാരാളമായി ഖേദിച്ചുമടങ്ങുന്നവനാകുന്നു.
ആയത്ത് : 31
إِذۡ عُرِضَ عَلَيۡهِ بِٱلۡعَشِيِّ ٱلصَّٰفِنَٰتُ ٱلۡجِيَادُ
(കുതിച്ചോടാന്‍ തയ്യാറായി) മൂന്നുകാലുകളിന്മേൽ നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം.
ആയത്ത് : 32
فَقَالَ إِنِّيٓ أَحۡبَبۡتُ حُبَّ ٱلۡخَيۡرِ عَن ذِكۡرِ رَبِّي حَتَّىٰ تَوَارَتۡ بِٱلۡحِجَابِ
അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണ വിട്ട് ഐശ്വര്യത്തോടുള്ള പ്രിയത്തിൽ ഞാന്‍ മുഴുകിപ്പോയിരിക്കുന്നു‌.(10) അങ്ങനെ അത് (സൂര്യൻ) മറവില്‍ പോയി മറഞ്ഞു.(11)
10) കൗതുകപൂര്‍വം കുതിരകളെ നിരീക്ഷിക്കുന്നതിനിടയില്‍ അസ്ർ (സായാഹ്ന) നമസ്കാരത്തിന്റെ കാര്യം മറന്നുപോയതിലുള്ള ദുഃഖം പ്രകടിപ്പിക്കുവാനാണ് സുലൈമാന്‍ നബി(عليه السلام) അപ്രകാരം പറഞ്ഞത്.
ആയത്ത് : 33
رُدُّوهَا عَلَيَّۖ فَطَفِقَ مَسۡحَۢا بِٱلسُّوقِ وَٱلۡأَعۡنَاقِ
(അപ്പോള്‍ അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അവയെ എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും വെട്ടുവാന്‍ തുടങ്ങി.(12)
12) കുതിരകളോടുള്ള കൗതുകം തന്റെ നമസ്കാരത്തിന് വിഘ്‌നം വരുത്തിയതിനാൽ സുലൈമാൻ (عليه السلام) അവയെ അറുത്തു. അങ്ങനെ അല്ലാഹുവിനുവേണ്ടി സുലൈമാൻ (عليه السلام) അവയെ ത്യജിച്ചു. കുതിരകളെ റബ്ബിനു വേണ്ടി അവിടുന്ന് (عليه السلام) ബലിയറുക്കുകയായിരുന്നു.
ആയത്ത് : 34
وَلَقَدۡ فَتَنَّا سُلَيۡمَٰنَ وَأَلۡقَيۡنَا عَلَىٰ كُرۡسِيِّهِۦ جَسَدٗا ثُمَّ أَنَابَ
സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു.(13) പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി.
13) സുലൈമാൻ (عليه السلام) ഒരിക്കൽ പറഞ്ഞു: ഞാൻ എന്റെ ഇണകളുടെ അരികിൽ ഇന്ന് രാത്രി ചെല്ലും. അങ്ങനെ അവരെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന കുതിരപ്പടയാളികളെ പ്രസവിക്കും. എന്നാൽ 'ഇൻ ഷാ അല്ലാഹ്' (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്ന് അവിടുന്ന് (عليه السلام) പറഞ്ഞില്ല. സുലൈമാൻ (عليه السلام) നബിയുടെ ഇണകളിൽ ഒരാളും അന്നത്തെ ബന്ധം മുഖേന പ്രസവിച്ചില്ല. ഒരൊറ്റ സ്ത്രീ ഒഴികെ. അവൾ ഒരു ചാപിള്ളയെ പ്രസവിച്ചു. അതിനെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
ആയത്ത് : 35
قَالَ رَبِّ ٱغۡفِرۡ لِي وَهَبۡ لِي مُلۡكٗا لَّا يَنۢبَغِي لِأَحَدٖ مِّنۢ بَعۡدِيٓۖ إِنَّكَ أَنتَ ٱلۡوَهَّابُ
അദ്ദേഹം പറഞ്ഞു. എന്‍റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച(14) നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും നന്നായി നൽകുന്നവൻ.
14) സുലൈമാന്‍ നബി(عليه السلام)ക്ക് അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്ത ശക്തികളെ മറ്റൊരു ഭരണാധികാരിക്കും അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്തിട്ടില്ല.
ആയത്ത് : 36
فَسَخَّرۡنَا لَهُ ٱلرِّيحَ تَجۡرِي بِأَمۡرِهِۦ رُخَآءً حَيۡثُ أَصَابَ
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൗമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു.
ആയത്ത് : 37
وَٱلشَّيَٰطِينَ كُلَّ بَنَّآءٖ وَغَوَّاصٖ
എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു.)
ആയത്ത് : 38
وَءَاخَرِينَ مُقَرَّنِينَ فِي ٱلۡأَصۡفَادِ
ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ(പിശാചുക്കളെ)യും (അധീനപ്പെടുത്തിക്കൊടുത്തു.)
ആയത്ത് : 39
هَٰذَا عَطَآؤُنَا فَٱمۡنُنۡ أَوۡ أَمۡسِكۡ بِغَيۡرِ حِسَابٖ
ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല.(15) (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു.)
15) അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ കൈവശം വെച്ച് അനുഭവിക്കാനും മറ്റുള്ളവര്‍ക്ക് ഉദാരമായി നല്കാനും അല്ലാഹു അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്കുന്നു. അല്ലാഹു അദ്ദേഹത്തിന് കീഴ്‌പ്പെടുത്തിക്കൊടുത്തവരെ തന്റെ അധീനത്തില്‍ തന്നെ നിര്‍ത്തണമോ, അതല്ല വിട്ടയക്കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശവും അല്ലാഹു അദ്ദേഹത്തിന് നല്കുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തോട് കണക്ക് ചോദിക്കുകയില്ലെന്ന് അല്ലാഹു ഉറപ്പു നല്കുന്നു.
ആയത്ത് : 40
وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ
തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യമുണ്ട്‌. മടങ്ങിയെത്താന്‍ ഉത്തമമായ സ്ഥാനവും.
ആയത്ത് : 41
وَٱذۡكُرۡ عَبۡدَنَآ أَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلشَّيۡطَٰنُ بِنُصۡبٖ وَعَذَابٍ
നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു(16) എന്ന് തന്‍റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.
16) അയ്യൂബ് നബി(عليه السلام) രോഗങ്ങളും കഷ്ടപ്പാടുകളും മൂലം പരീക്ഷിക്കപ്പെട്ടു. അദ്ദേഹം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. പിശാച് വേദനയും ബുദ്ധിമുട്ടുകളുമുണ്ടാക്കാൻ കാരണക്കാരനായി വർത്തിച്ചുവെന്നാണ് അയ്യൂബ് (عليه السلام) അല്ലാഹുവിനോട് ആവലാതി പറയുന്നത്.
ആയത്ത് : 42
ٱرۡكُضۡ بِرِجۡلِكَۖ هَٰذَا مُغۡتَسَلُۢ بَارِدٞ وَشَرَابٞ
(നാം നിര്‍ദേശിച്ചു:) നിന്‍റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും(17)
17) അല്ലാഹു ഒഴുക്കിക്കൊടുത്ത നീരുറവില്‍ നിന്ന് കുടിക്കുകയും കുളിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന് രോഗവിമുക്തി ലഭിക്കുകയും നവചൈതന്യം കൈവരികയും ചെയ്തു.

ആയത്ത് : 43
وَوَهَبۡنَا لَهُۥٓ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنَّا وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ
അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍.
ആയത്ത് : 44
وَخُذۡ بِيَدِكَ ضِغۡثٗا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَٰهُ صَابِرٗاۚ نِّعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٞ
ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക.(18) തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.
18) അയ്യൂബ് നബി(عليه السلام)യുടെ ഭാര്യയെ ആരോഗ്യം വീണ്ടുകിട്ടിയാൽ നൂറ് അടി അടിക്കുമെന്ന് അവിടുന്ന് ശപഥം ചെയ്തിരുന്നു. അയ്യൂബ് നബി(عليه السلام)യുടെ രോഗാവസ്ഥയിൽ അവിടുത്തേക്ക് ദേഷ്യം വരാനിടയാക്കിയ ഒരു കാര്യം അവരിൽ നിന്നുണ്ടായപ്പോഴായിരുന്നു അത്. അതൊരു നിസാരമായ സംഗതിയായിരുന്നു. അവരാകട്ടെ ഏറെ നന്മ നിറഞ്ഞ ഒരു വനിതയും. എന്നാൽ ശപഥം ലംഘിക്കാതിരിക്കാന്‍ വേണ്ടി നൂറ് പുല്‍ക്കൊടികളടങ്ങുന്ന ഒരു കെട്ട് കൊണ്ട് അവരെ ഒരടി അടിക്കുവാന്‍ അല്ലാഹു നിര്‍ദേശിച്ചു. അങ്ങനെ ഈ മതവിധി മുഖേന അല്ലാഹു അവരിരുവർക്കും അവന്റെ കരുണ ചൊരിഞ്ഞുനൽകി.
ആയത്ത് : 45
وَٱذۡكُرۡ عِبَٰدَنَآ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَ أُوْلِي ٱلۡأَيۡدِي وَٱلۡأَبۡصَٰرِ
കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇസ്ഹാഖ്‌, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക.
ആയത്ത് : 46
إِنَّآ أَخۡلَصۡنَٰهُم بِخَالِصَةٖ ذِكۡرَى ٱلدَّارِ
നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌.
ആയത്ത് : 47
وَإِنَّهُمۡ عِندَنَا لَمِنَ ٱلۡمُصۡطَفَيۡنَ ٱلۡأَخۡيَارِ
തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.
ആയത്ത് : 48
وَٱذۡكُرۡ إِسۡمَٰعِيلَ وَٱلۡيَسَعَ وَذَا ٱلۡكِفۡلِۖ وَكُلّٞ مِّنَ ٱلۡأَخۡيَارِ
ഇസ്മാഈല്‍, അല്‍യസഅ്‌, ദുല്‍കിഫ്ൽ എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.
ആയത്ത് : 49
هَٰذَا ذِكۡرٞۚ وَإِنَّ لِلۡمُتَّقِينَ لَحُسۡنَ مَـَٔابٖ
ഇതൊരു ഉല്‍ബോധനമത്രെ. തീര്‍ച്ചയായും സൂക്ഷ്മതയുള്ളവര്‍ക്ക് മടങ്ങിച്ചെല്ലാന്‍ ഉത്തമമായ സ്ഥാനമുണ്ട്‌.
ആയത്ത് : 50
جَنَّٰتِ عَدۡنٖ مُّفَتَّحَةٗ لَّهُمُ ٱلۡأَبۡوَٰبُ
അവര്‍ക്ക് വേണ്ടി കവാടങ്ങള്‍ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗത്തോപ്പുകള്‍.
ആയത്ത് : 51
مُتَّكِـِٔينَ فِيهَا يَدۡعُونَ فِيهَا بِفَٰكِهَةٖ كَثِيرَةٖ وَشَرَابٖ
അവര്‍ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട് സമൃദ്ധമായുള്ള ഫലവര്‍ഗങ്ങള്‍ക്കും പാനീയത്തിനും ആവശ്യപ്പെട്ടു കൊണ്ടിരിക്കും.
ആയത്ത് : 52
۞ وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ أَتۡرَابٌ
അവരുടെ അടുത്ത് ദൃഷ്ടി നിയന്ത്രിക്കുന്ന(19) സമവയസ്ക്കരായ സ്ത്രീകളുണ്ടായിരിക്കും.
19) സ്വന്തം ഇണകളല്ലാത്ത മറ്റാരുടെയും നേരെ ദൃഷ്ടി തിരിക്കാത്ത പതിവ്രതകള്‍ എന്നര്‍ത്ഥം.
ആയത്ത് : 53
هَٰذَا مَا تُوعَدُونَ لِيَوۡمِ ٱلۡحِسَابِ
ഇതത്രെ വിചാരണയുടെ ദിവസത്തേക്ക് നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്നത്‌.
ആയത്ത് : 54
إِنَّ هَٰذَا لَرِزۡقُنَا مَا لَهُۥ مِن نَّفَادٍ
തീര്‍ച്ചയായും ഇത് നാം നല്‍കുന്ന ഉപജീവനമാകുന്നു. അത് തീര്‍ന്നു പോകുന്നതല്ല.
ആയത്ത് : 55
هَٰذَاۚ وَإِنَّ لِلطَّٰغِينَ لَشَرَّ مَـَٔابٖ
ഇതത്രെ (അവരുടെ അവസ്ഥ). തീര്‍ച്ചയായും ധിക്കാരികള്‍ക്ക് മടങ്ങിച്ചെല്ലാന്‍ മോശപ്പെട്ട സ്ഥാനമാണുള്ളത്‌.
ആയത്ത് : 56
جَهَنَّمَ يَصۡلَوۡنَهَا فَبِئۡسَ ٱلۡمِهَادُ
നരകമത്രെ അത്‌. അവര്‍ അതില്‍ കത്തിഎരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം!
ആയത്ത് : 57
هَٰذَا فَلۡيَذُوقُوهُ حَمِيمٞ وَغَسَّاقٞ
ഇതാണവര്‍ക്കുള്ളത്‌. ആകയാല്‍ അവര്‍ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും (നരകവാസികളുടെ ശരീരത്തിൽ നിന്നൊലിച്ച) കൊടും തണുപ്പുള്ള (ദുർഗന്ധം നിറഞ്ഞ) വെള്ളവും.
ആയത്ത് : 58
وَءَاخَرُ مِن شَكۡلِهِۦٓ أَزۡوَٰجٌ
ഇത്തരത്തില്‍പ്പെട്ട മറ്റു പല ഇനം ശിക്ഷകളും.
ആയത്ത് : 59
هَٰذَا فَوۡجٞ مُّقۡتَحِمٞ مَّعَكُمۡ لَا مَرۡحَبَۢا بِهِمۡۚ إِنَّهُمۡ صَالُواْ ٱلنَّارِ
(നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) അവര്‍ക്ക് സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ.
ആയത്ത് : 60
قَالُواْ بَلۡ أَنتُمۡ لَا مَرۡحَبَۢا بِكُمۡۖ أَنتُمۡ قَدَّمۡتُمُوهُ لَنَاۖ فَبِئۡسَ ٱلۡقَرَارُ
അവര്‍ (ആ കടന്ന് വരുന്നവര്‍) പറയും; അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്‌. നിങ്ങളാണ് ഞങ്ങള്‍ക്കിത് വരുത്തിവെച്ചത്‌. അപ്പോള്‍ വാസസ്ഥലം ചീത്ത തന്നെ.
ആയത്ത് : 61
قَالُواْ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدۡهُ عَذَابٗا ضِعۡفٗا فِي ٱلنَّارِ
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇത് (ശിക്ഷ) വരുത്തിവെച്ചതാരോ അവന്ന് നീ നരകത്തില്‍ ഇരട്ടി ശിക്ഷ വര്‍ദ്ധിപ്പിച്ചു കൊടുക്കേണമേ.

ആയത്ത് : 62
وَقَالُواْ مَا لَنَا لَا نَرَىٰ رِجَالٗا كُنَّا نَعُدُّهُم مِّنَ ٱلۡأَشۡرَارِ
അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.(20)
20) തങ്ങളാണ് സത്യമതത്തില്‍ നിലകൊള്ളുന്നതെന്ന് അവകാശപ്പെടുകയും യഥാര്‍ഥ വിശ്വാസികളെ മതഭ്രഷ്ടരായി മുദ്രകുത്തുകയും ചെയ്തിരുന്നവര്‍ നരകത്തിലെത്തുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അങ്കലാപ്പാണ് അല്ലാഹു ഇവിടെ വിവരിക്കുന്നത്. പിഴച്ചവരും നരകാവകാശികളുമായി അവര്‍ മുദ്രയടിച്ചിരുന്നവര്‍ നരകത്തിലെത്തിക്കാണാഞ്ഞ് അവര്‍ കുണ്ഠിതപ്പെടുന്നു. ആ 'പിഴച്ചവര്‍'ക്കാണ് അല്ലാഹു സ്വര്‍ഗം നല്കാന്‍ പോകുന്നതെന്ന് ആ 'സത്യമത'ത്തിന്റെ കുത്തകക്കാര്‍ ഊഹിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ആയത്ത് : 63
أَتَّخَذۡنَٰهُمۡ سِخۡرِيًّا أَمۡ زَاغَتۡ عَنۡهُمُ ٱلۡأَبۡصَٰرُ
നാം അവരെ (അബദ്ധത്തില്‍) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട് കണ്ണുകള്‍ തെന്നിപ്പോയതാണോ?
ആയത്ത് : 64
إِنَّ ذَٰلِكَ لَحَقّٞ تَخَاصُمُ أَهۡلِ ٱلنَّارِ
നരകവാസികള്‍ തമ്മിലുള്ള വഴക്ക് ‌- തീര്‍ച്ചയായും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്‌.
ആയത്ത് : 65
قُلۡ إِنَّمَآ أَنَا۠ مُنذِرٞۖ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ
(നബിയേ,) പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്‌. ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല.
ആയത്ത് : 66
رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلۡعَزِيزُ ٱلۡغَفَّٰرُ
ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവന്‍.
ആയത്ത് : 67
قُلۡ هُوَ نَبَؤٌاْ عَظِيمٌ
പറയുക: അത് ഒരു ഗൗരവമുള്ള വര്‍ത്തമാനമാകുന്നു.
ആയത്ത് : 68
أَنتُمۡ عَنۡهُ مُعۡرِضُونَ
നിങ്ങള്‍ അത് അവഗണിച്ചു കളയുന്നവരാകുന്നു.
ആയത്ത് : 69
مَا كَانَ لِيَ مِنۡ عِلۡمِۭ بِٱلۡمَلَإِ ٱلۡأَعۡلَىٰٓ إِذۡ يَخۡتَصِمُونَ
അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.(21)
21) 'അത്യുന്നതസമൂഹം' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അല്ലാഹുവിങ്കല്‍ സാമീപ്യം നല്കപ്പെട്ട മലക്കുകളത്രെ. ഭൂമിയില്‍ മനുഷ്യനെ ഖലീഫയാക്കാനുള്ള അല്ലാഹുവിന്റെ തീരുമാനത്തെപ്പറ്റി മലക്കുകള്‍ സംശയമുന്നയിച്ച കാര്യമായിരിക്കാം ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി(ﷺ)ക്ക് അല്ലാഹുവിന്റെ സന്ദേശം വഴിയല്ലാതെ ഇത്തരം അദൃശ്യകാര്യങ്ങളെപ്പറ്റി അറിവ് ലഭിക്കാന്‍ ഒരു സാധ്യതയുമുണ്ടായിരുന്നില്ല.
ആയത്ത് : 70
إِن يُوحَىٰٓ إِلَيَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٞ مُّبِينٌ
ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന് മാത്രമാണ് എനിക്ക് സന്ദേശം നല്‍കപ്പെടുന്നത്‌.
ആയത്ത് : 71
إِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن طِينٖ
നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.
ആയത്ത് : 72
فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ
അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് സുജൂദ് ചെയ്യുന്നവരായി വീഴണം.
ആയത്ത് : 73
فَسَجَدَ ٱلۡمَلَٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ
അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം സുജൂദ് ചെയ്തു;
ആയത്ത് : 74
إِلَّآ إِبۡلِيسَ ٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَٰفِرِينَ
ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.
ആയത്ത് : 75
قَالَ يَٰٓإِبۡلِيسُ مَا مَنَعَكَ أَن تَسۡجُدَ لِمَا خَلَقۡتُ بِيَدَيَّۖ أَسۡتَكۡبَرۡتَ أَمۡ كُنتَ مِنَ ٱلۡعَالِينَ
അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ സുജൂദ് ചെയ്യുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ?
ആയത്ത് : 76
قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ
അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു.
ആയത്ത് : 77
قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ
അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന് പുറത്ത് പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
ആയത്ത് : 78
وَإِنَّ عَلَيۡكَ لَعۡنَتِيٓ إِلَىٰ يَوۡمِ ٱلدِّينِ
തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്.‌
ആയത്ത് : 79
قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ
അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ.
ആയത്ത് : 80
قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ
(അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.
ആയത്ത് : 81
إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ
നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ.
ആയത്ത് : 82
قَالَ فَبِعِزَّتِكَ لَأُغۡوِيَنَّهُمۡ أَجۡمَعِينَ
അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.
ആയത്ത് : 83
إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ
അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.

ആയത്ത് : 84
قَالَ فَٱلۡحَقُّ وَٱلۡحَقَّ أَقُولُ
അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ - സത്യമേ ഞാന്‍ പറയുകയുള്ളൂ.
ആയത്ത് : 85
لَأَمۡلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنۡهُمۡ أَجۡمَعِينَ
നിന്നെയും അവരില്‍ നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.
ആയത്ത് : 86
قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٖ وَمَآ أَنَا۠ مِنَ ٱلۡمُتَكَلِّفِينَ
(നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ നാട്യക്കാരുടെ കൂട്ടത്തിലുമല്ല.
ആയത്ത് : 87
إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ
ഇത് ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു.
ആയത്ത് : 88
وَلَتَعۡلَمُنَّ نَبَأَهُۥ بَعۡدَ حِينِۭ
ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും.
അയക്കൽ വിജയകരമായി പൂർത്തിയാക്കി